ചെറുതോണി: വനംവകുപ്പ് ഉദ്യോസ്ഥരെ പൊതുവേദിയിൽ വെല്ലുവിളിച്ച് സിപിഎം നേതാവ് എം.എം.മണി വീണ്ടും വിവാദത്തിൽ. പോലീസ് ഞങ്ങള്‍ക്ക് പുല്ലാണ്, പിന്നെയാണോ ഫോറസ്റ്റുകാർ. വി.ഡി. സതീശന്റെ ഉമ്മാക്കി കണ്ട് പേടിക്കുന്നവരല്ല ഞങ്ങൾ. വീട്ടിൽ തിരിച്ചുചെല്ലാമെന്ന് ഭാര്യയോടും മക്കളോടും പറഞ്ഞിട്ടില്ല ഞങ്ങൾ പൊതുപ്രവര്ത്തനത്തിറങ്ങുന്നത്. ഉദ്യോഗസ്ഥർ മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ നിയമം കൈയിലെടുക്കുമെന്നും മണി ഭീഷണി മുഴക്കി.
വനംവകുപ്പിന്റെ കർഷകദ്രോഹ നടപടികൾക്കെതിരേ കർഷക സംഘം ഇടുക്കി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച നഗരംപാറ റേഞ്ച് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുന്പോഴായിരുന്നു മണിയുടെ ഭീഷണി പ്രസംഗം.
സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്, കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.വി. ബേബി, ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, കര്‍ഷക ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ലിസി ജോസ്, പി.ബി. സബീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
സ്വകാര്യ ഭൂമിയിലെ ജണ്ടകൾ പൊളിച്ചുമാറ്റുക, കാട്ടാനശല്യത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ വനംവകുപ്പ് അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു.